കുവി...
പെട്ടിമുടി ഒരു സ്വപ്‌നഭൂമിയായിരുന്നു. എനിക്ക് ഇഷ്ടം അങ്ങനെ പറയാനാണ്. തേയിലയുടെ മണമുള്ള ഒരു ദേശം.
രാജമലകടന്ന് വനത്തിന്റെയും തേയിലക്കാടുകളുടെയും വശ്യതയിലൂടെ ജീപ്പോടിയെത്തുന്ന ഒരു താഴ്‌വാരം. നൂറ്റാണ്ടുകളായി കാത്തു സൂക്ഷിക്കുന്ന സ്‌നേഹവും സൗഹൃദവും ചേര്‍ത്തുപ്പിടിച്ച് കുറെയധികം പാവങ്ങള്‍ ജീവിച്ചിരുന്ന ദേശം. ആരെയും കൊതിപ്പിക്കുന്ന വശ്യതയില്‍ ആ ദേശം പതിറ്റാണ്ടുകളായി ആരോടും പരിഭവമില്ലാതെ അവിടെ നിലകൊണ്ടു.
2020 ആഗസ്റ്റ് 6 ന് രാത്രിയില്‍ പെട്ടിമുടിയില്‍ തോരാതെ മഴപെയ്തുകൊണ്ടിരുന്നു. ആ രാത്രയില്‍ ആ ദേശം തണുത്തു വിറച്ചു. അവിടുത്തുക്കാര്‍ അന്നുവരെ കണ്ടിട്ടില്ലാത്ത അത്രശക്തിയില്‍ മഴപെയ്്തുകൊണ്ടിരുന്നു.പതിവുപോലെ കഥപറച്ചിലുകളും തമാശകളും ഒത്തുച്ചേരലുകളുമൊക്കെയായി അവര്‍ ആ ലയങ്ങളില്‍ സമയം ചിലവഴിച്ചു.ചുറ്റും ഇരുട്ടു പടര്‍ന്നു. തണുപ്പില്‍ നിന്ന് രക്ഷപ്പെട്ട് ചിലര്‍ കമ്പിളികളുടെ ചൂടുപറ്റി കിടന്നു. പുറത്ത് അപ്പോഴും കുവി മഴ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. തോരാമഴയില്‍ ദൂരെ മലമുകളില്‍ നിന്ന് പൊട്ടിയെത്തിയ ഉരുള്‍ പെട്ടിമുടിയെന്ന സ്വപ്നഭൂമിയെ മണ്ണിനടയിലാക്കിക്കൊണ്ട് പെട്ടിമുടിയാറും കടന്ന് ദൂരേയ്‌ക്കൊഴുകി. മഴ വീണ്ടും തുടര്‍ന്നു.ആ ദേശം പൂര്‍ണമായി ഒറ്റപ്പെട്ടു. വിവരം പുറംലോകമറിയാന്‍ ഏറെ വൈകി. ആ ഉരുളിനൊപ്പം മണ്ണില്‍ പുതഞ്ഞും ഒഴുകിയും തിരിച്ചു വരനാകാത്ത ദൂരത്തേയ്ക്ക് കുറെയധികം ആളുകള്‍ പോയ്മറഞ്ഞു. ആ ഒഴുക്കില്‍പെട്ട് കുവിയും ആ മലവെള്ളപാച്ചിലിലൂടെ ദൂരെയ്ക്ക് ഒഴുകിപ്പോയി. പക്ഷേ എവിടെ നിന്നെന്നറിയാതെ കുവി ആ മണ്ണിലേക്ക് തിരികെ വന്നു. പക്ഷേ അപ്പോഴേക്കും തനിക്ക് പ്രിയപ്പെട്ടവരെല്ലാം ആ മലവെള്ളപ്പാച്ചിലില്‍ ഇല്ലാതായി എന്നവള്‍ തിരിച്ചറിഞ്ഞു. കുവിയുടെ കളിക്കൂട്ടുകാരി ധനുഷ്‌കയെ കുവി ചെളിയില്‍ പുതഞ്ഞുപോയ ലയങ്ങളുടെ അവശിഷങ്ങള്‍ക്കിടയില്‍ തിരഞ്ഞു.
ദിവസങ്ങളോളം ധനുവിനെ അന്വേഷിച്ച് ഉരുളെടുത്ത ആ ദേശത്ത് കുവി അവളുടെ അന്വേഷം തുടര്‍ന്നു. തോരാതെ മഴപെയ്യുന്ന ആ ദിവസങ്ങളില്‍ പെട്ടിമുടിയുടെ ഓരോ ദിവസത്തെ വിവരങ്ങളും പുറംലോകത്തെ അറിയിക്കാന്‍ രാജമലയിലൂടെ ഞങ്ങളുടെ വണ്ടിയും പാഞ്ഞുകൊണ്ടിരുന്നു. ആ ദിവസങ്ങളിലെല്ലാം ചെളിയില്‍ പുതഞ്ഞുപോയ മനുഷ്യരെ പുറത്തെത്തിക്കാനായി രക്ഷാദൗത്യത്തിനെത്തിയവരെല്ലാം ഒരേ മനസ്സോടെ പരിശ്രമിച്ചു. തിരച്ചിലുകള്‍ പെട്ടിമുടിയാറ്റിലേക്കും കിലോമീറ്ററുകള്‍ ദൂരെയുള്ള ആറിന്റെ തീരങ്ങളിലേക്കുമൊക്കെ കടന്നുപോയ ദിവസങ്ങള്‍.
രാവിലെ ഏറെദൂരം നടന്ന് തിരച്ചില്‍ നടക്കുന്ന ഗ്രാവല്‍ബാങ്കിലേക്ക് ഞാനും ക്യമാറമാന്‍ ബെന്നിച്ചേട്ടനും ഞങ്ങളുടെ സാരഥി ജയകുമാറുമെത്തി. ആ സമയങ്ങളില്‍ ഒരു നായ അലസമായി അതിലെ അലഞ്ഞു തിരഞ്ഞു നടക്കുന്നു. അവള്‍ ആ വെള്ളത്തിലേക്ക് ഇറങ്ങാനായി പവലവട്ടം ശ്രമിച്ചു. പാലത്തിനുതാഴെ ആ മലവെള്ളത്തില്‍ ഒഴുകിയെത്തിയ ഒരു മരമുണ്ടായിരുന്നു. പാലത്തിനോട് ചേര്‍ന്നുകിടന്ന മരത്തില്‍ ചെളിയും കരിയിലകളും വന്ന് അടിഞ്ഞുകൂടി കിടന്നിരുന്നു. കുറേ നേരം നായ അതിന്റെ ശ്രമം തുടര്‍ന്നു. തിരച്ചില്‍ നടത്തുന്നവരിലാരോ വിളിച്ചു പറഞ്ഞു അവിടെയൊന്ന് പരിശോധിക്കാം. അവര്‍ ആ മരത്തിലൂടെ നടന്നു ചെന്ന് ആ കരിയിലകള്‍ക്കിടയിലൂടെ തിരഞ്ഞു. അവര്‍ അവളെ കണ്ടെത്തി... ധനുഷ്‌കയെ. കുവിയുടെ കളിക്കൂട്ടുകാരിയായ നാലുവയസ്സുകാരി ധനുഷ്‌ക. പക്ഷേ അവള്‍ ഇനിയില്ലെന്ന് ആ നിമിഷം കുവി തിരിച്ചറിഞ്ഞു. കുവി വീണ്ടും അലസമായി ആ ആറ്റിറമ്പിലൂടെ അലഞ്ഞു നടന്നു. പക്ഷേ കുവി ധനുവിനെയാണ് ദിവസങ്ങളോളം തിരഞ്ഞതെന്ന് ഞങ്ങള്‍ക്കാദ്യം മനസ്സിലായില്ല. അവള്‍ ഒരു മൃതദേഹം കണ്ടെത്തി; അതുമാത്രമായിരുന്നു ഗ്രാവല്‍ബാങ്കില്‍ നിന്നു പോരുംവരെ ഞങ്ങളും കരുതിയിരുന്നത്. പക്ഷേ എവിടെയോ ഒരു സ്പാര്‍ക്ക്. മരിച്ച കുട്ടിയുടെ പേരും വിവരങ്ങളും അധികം വൈകാതെതന്നെ ലഭിച്ചു. പക്ഷേ കൂടുതലൊന്നും ചോദിക്കാനോ പറയാനോ ആരും ആ മണ്ണില്‍ ശേഷിച്ചിരുന്നില്ല. അന്ന് കുവിയെക്കുറിച്ച് എഴുതണമെന്നുപോലും കരുതിയില്ല. ചാറ്റല്‍മഴ പെയ്തുകൊണ്ടിരുന്ന ആ വൈകുന്നേരത്തോടെ പെട്ടിമുടിയില്‍ നിന്ന് രാജമലയും കടന്ന് മൂന്നാറിലെത്തി. പെട്ടിമുടിയില്‍ കാണാതായവരുടെ കുടുംബങ്ങളില്‍ ചിലര്‍ മൂന്നാറിലെ ബന്ധുവീടുകളിലുണ്ടായിരുന്നു. ആ വീടുകളില്‍ ഞങ്ങളും കടന്നു ചെന്നു. മക്കളെ നഷ്ടപ്പെട്ട പിതാവും ചേട്ടന്‍മാര്‍ നഷ്ടപ്പെട്ട സഹോദരിയും പേരക്കുട്ടികളെ നഷ്ടമായ മുത്തശ്ശിമാരെയും അവിടെ ഞങ്ങള്‍ കണ്ടു. അവരിലൊരാളായിരിക്കാനെ ആ നിമിഷം ഞങ്ങള്‍ക്കും കഴിഞ്ഞുള്ളൂ... ഉള്ളില്‍ ഉറ്റവരെ നഷ്ടപ്പെട്ട വേദനയോടെ തനിച്ചായവര്‍ വിങ്ങലോടെ ഞങ്ങളോട് സംസാരിച്ചു. ഒടുവില്‍ ഞങ്ങളെടുത്തിരുന്ന ഫോട്ടയില്‍ ചിലത് അവരെയും കാണിച്ചു. അവര്‍ അവളെ തിരിച്ചറിഞ്ഞു. ഇത് കുവിയാണ്. ധനുഷ്‌കയുടെ കുവി.....കളിക്കൂട്ടുകാരിയെയാണ് പുലര്‍ച്ചെ കുവി കണ്ടെത്തിയതെന്ന് ആ നിമിഷം തിരിച്ചറിഞ്ഞു.
അതിപ്പോഴും ഓര്‍ത്തെടുക്കുമ്പോള്‍ മനസ്സിനൊരു വിങ്ങലാണ്. ഒടുവില്‍ കുവിതന്നെ കണ്ടെത്തി അവളുടെ കളിക്കൂട്ടുകാരിയെ... ആ വാര്‍ത്ത അങ്ങനെ പുറംലോകത്തേയ്‌ക്കെത്തി. ആ ദിവസങ്ങളിലെല്ലാം പെട്ടിമുടിക്ക് പറയാന്‍ ഒരുപാട് കഥകളുണ്ടെന്ന് എന്നെ ഓര്‍മപ്പെടുത്തിയിരുന്നത് പി.ആര്‍.ഡിയിലെ ഇപ്പോഴുത്തെ ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ബിജു സാറാണ്. സാറിന്റെ ആ വാക്കുകളും കുവിയിലേക്കുള്ള ദൂരം കുറച്ചു. പിന്നീടുള്ള ദിവസങ്ങളിലെല്ലാം പെട്ടിമുടിയിലെ തോരാമഴയത്ത് നിറ കണ്ണുകളുമായി അവശതയോടെ ഭക്ഷണം കഴിക്കാതെ അവള്‍ കിടപ്പുണ്ടായിരുന്നു. അവളാണ് കുവി...... അതിനിടയില്‍ ഒരാള്‍ അവിടേയ്ക്ക് കടന്നു വന്നു. ഇടുക്കി ഡോഗ് സ്‌ക്വാഡിലെ പരിശീലകനായ അജിത്ത് മാധവന്‍. അദ്ദേഹം അവള്‍ക്ക് ഭക്ഷണം നല്‍കി. അജിത്ത് സാറിന്റെ കൈകളില്‍ നിന്ന് കുവി ഭക്ഷണം കഴിച്ചു തുടങ്ങി.
ഇന്നും അവള്‍ മഴ നോക്കി നില്‍ക്കും...ഏറ്റവും ഒടുവില്‍ ഇടുക്കി ഡോഗ് സ്‌ക്വാഡിലെ പരിശീലകനായ അജിത്ത് മാധവന്‍ കുവിയെ ആലപ്പുഴയിലേക്ക് കൂട്ടികൊണ്ടുപ്പോയി. കുവിയെ വീണ്ടും കാണാനായി ഞാനും ആലപ്പുഴയിലേക്കൊന്നു പോയി. അവള്‍ അവിടെ സന്തുഷ്ടയാണ്.
പെട്ടിമുടിദുരന്തം രണ്ടാംവാര്‍ഷികം...
#pettimudi #pettimudilandslide
#munnar #kuvi #Ajithmadhavan
#rajamala #heavyrain #august6